Kerala
കേളകം (കണ്ണൂർ): കേളകം പഞ്ചായത്തിലെ നരിക്കടവിൽ പ്രതിരോധ മതിൽ തകർത്ത് കാട്ടാനകൾ ജനവാസ മേഖലയിലെത്തി. വ്യാഴാഴ്ച രാത്രിയാണ് കാട്ടാനകൾ തങ്ങളെ പ്രതിരോധിക്കാൻ നിർമിച്ച മതിൽ തകർത്ത് ജനവാസ മേഖലയിൽ കടന്നു വെല്ലുവിളി ഉയർത്തിയത്.
ഇതിനു പിന്നാലെ ഇന്നലെത്തന്നെ പഞ്ചായത്തധികൃതരും വനംവകുപ്പും ചേർന്ന് പൊളിച്ച ഭാഗം പുനർനിർമിച്ചു. കഴിഞ്ഞ 15 വർഷത്തിനിടെ ആദ്യമായാണ് കാട്ടാനകൾ മതിൽ തകർത്ത് ജനവാസ മേഖലയിലേക്ക് കടന്നത്.
രണ്ടു കോൺക്രീറ്റ് തൂണുകളെ കോൺക്രീറ്റ് ബീമിനാൽ പണിത നിർമിതിയുടെ മധ്യത്തിലായി കരിങ്കൽ ഭിത്തി കെട്ടിയാണ് ഇവിടെ ആനമതിൽ പണിതത്. ഈ കരിങ്കൽ ഭിത്തി കാട്ടാനക്കൂട്ടം ഇടിച്ചു തകർക്കുകയായിരുന്നു.
തകർത്തിട്ട കരിങ്കല്ലുകൾക്കു മുകളിൽ കയറി ഭിത്തി മറികടന്നാണ് ആനക്കൂട്ടം കടന്നുവന്നത്. നരിക്കടവ് സ്വദേശി തുരുത്തിക്കാട്ടിൽ ജോർജിന്റെ കൃഷിയിടത്തിലെത്തിയ ആനക്കൂട്ടം വാഴ, തെങ്ങ്, കമുക് എന്നീ വിളകൾ നശിപ്പിച്ചു.
ഇതിനു മുന്‍പ് നാലു തവണ കാട്ടാനകൾ ജനവാസ മേഖലയിലേക്ക് എത്തിയിരുന്നെങ്കിലും അതെല്ലാം മതിലിനു സമീപത്തെ മൺതിട്ടയിൽ കയറി മതിൽ മറികടന്നായിരുന്നു. കാട്ടാനകൾ മതിൽ തകർക്കാൻ തുടങ്ങിയതോടെ കഴിഞ്ഞ 15 വർഷമായി ആനമതിലിന്റെ സുരക്ഷയിൽ കഴിഞ്ഞുവന്നവർ ഇപ്പോൾ കടുത്ത ഭീതിയിലാണ്.
ആനകൾ പ്രതിരോധമതിൽ നശിപ്പിച്ച വിവരം അറിഞ്ഞ കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് സ്ഥലം സന്ദർശിച്ചു. തുടർന്നു വനംവകുപ്പുമായി ബന്ധപ്പെടുകയും ഇരുവരുടെയും സഹകരണത്തോടെ മതിൽ പുനർനിർമിക്കാനുള്ള നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജു ചാക്കോ, സ്ഥിരം സമിതി അംഗം അബ്ദുൽ സലാം, ബ്ലെസി തുരുത്തിക്കാട്ടിൽ, കുര്യൻ തുരുത്തിക്കാട്ടിൽ, സജി മഠത്തിയിൽ തുടങ്ങിയവരും നാട്ടുകാരും വനപാലകരും ചേർന്നാണ് നിർമാണം പൂർത്തീകരിച്ചത്.
ഇവിടെ വൈദ്യുത തൂക്കുവേലി നിർമാണവും ആരംഭിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ പട്രോളിംഗ് ശക്തമാക്കി സ്ഥിതിഗതികൾ വിലയിരുത്തും. 30ന് പഞ്ചായത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
Kerala
കോതമംഗലം: കോതമംഗലം വടാട്ടുപാറ ചക്കിമേട് ഭാഗത്ത് റോഡിന് കുറുകെ കാട്ടാനക്കൂട്ടം. കുട്ടിയാന ഉള്‍പ്പെടെ പതിനഞ്ചോളം ആനകളാണ് റോഡില്‍ എത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം 5.50 ഓടെയായിരുന്നു ബസിന് മുന്നില്‍ ആനക്കൂട്ടത്തിന്റെ റോഡ് ഉപരോധം. കോതമംഗലം-പൊങ്ങച്ചോട് കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ അഞ്ചു മിനിറ്റിലേറെ സമയം ആനകള്‍ നിലയുറപ്പിച്ച ശേഷമാണ് റോഡില്‍ നിന്ന് പിന്‍വാങ്ങിയത്.
നേരത്തെ കോതമംഗലം കോട്ടപ്പടി പഞ്ചായത്തിലെ വാവേലിയില്‍ പകല്‍ സമയത്തും കാട്ടാനക്കൂട്ടം എത്തുന്നത് ഭീതി പടര്‍ത്തിയിരുന്നു.
Kerala
കോതമംഗലം: കുട്ടമ്പുഴ താലിപ്പാറയ്ക്കു സമീപം കച്ചോലപ്പാറയിൽ കാട്ടാനക്കൂട്ടം വീട് ആക്രമിച്ചു. വീട്ടിൽനിന്ന് ആരും പുറത്തിറങ്ങാത്തതിനാൽ ആളപായമുണ്ടായില്ല. ഇന്നലെ പുലർച്ചെ മൂന്നോടെ വലിയവെളിയിൽ പങ്കജാക്ഷിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
മേൽക്കൂരയും വാട്ടർ ടാങ്കും തകർത്തു. കാർഷികവിളകളും നശിപ്പിച്ചു. ഉരുളൻതണ്ണി-പിണവൂർക്കുടി റോഡിൽ വാഹനങ്ങൾക്കു നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്നത് കാൽനട, വാഹന യാത്രികർക്ക് ഭീഷണിയായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സ്വകാര്യബസുകൾക്കു നേരെ കാട്ടാന പാഞ്ഞടുത്തെങ്കിലും ഹോണടിച്ചും ബഹളംവച്ചും ആനകളെ പിന്തിരിപ്പിക്കുകയായിരുന്നു.
അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ റോഡിൽ ആനകൾ നിൽക്കുന്നതു ദൂരെ നിന്നു തന്നെ കാണുന്നതിനായി റോഡരികിലെ അടിക്കാട് നാട്ടുകാർ തന്നെയാണ് വെട്ടിത്തെളിച്ചത്.
Kerala
കോതമംഗലം: വളര്‍ത്തു പോത്തിനെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു. പിണ്ടിമന, കോട്ടപ്പടി പഞ്ചായത്തുകളുടെ അതിര്‍ത്തിപ്രദേശമായ വെറ്റിലപ്പാറയില്‍ തുടുമ്മേല്‍ ബെന്നിയുടെ പോത്താണ് കാട്ടാനകളുടെ ചവിട്ടേറ്റു ചത്തത്.
റബ്ബര്‍ തോട്ടത്തില്‍ കെട്ടിയിരുന്ന പോത്തിനെയാണ് കാട്ടാനകള്‍ ചവിട്ടിക്കൊന്നത്. കെട്ടിയിട്ടിരുന്നതു കാരണം കാട്ടാനകളുടെ ആക്രമണത്തിൽനിന്ന് ഒാടി രക്ഷപ്പെടാനും പോത്തിനു കഴിഞ്ഞില്ല.
പ്രദേശത്തു വന്യ മൃഗശല്യം രൂക്ഷമാണ്. ഫെന്‍സിംഗ് ഉപയോഗപ്രദമല്ലെന്നും നാട്ടിലിറങ്ങുന്ന മൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പോത്തിന്റെ ഉടമയ്ക്ക് ന്യായമായ നഷ്ടപരിഹാരം നൽകണമെന്നും അവർ ആവശ്യപ്പെട്ടു.
Kerala
പനമരം: ഒരു ഇടവേളയ്ക്കു ശേഷം പനമരം എരനെല്ലൂരിൽ വീണ്ടും
കാട്ടാനകൾ എത്തി. വാടോച്ചാൽ, മേച്ചേരി ഭാഗത്ത് രണ്ടു ആനകളാണ് ഇന്നു പുലർച്ചെയോടെ ജനവാസ മേഖലയിലേക്ക് എത്തിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ വനം വകുപ്പ് അധികൃതർ ആനകളെ പ്രദേശത്തുനിന്നു തുരത്തി.
എരനെല്ലൂർ ഭാഗത്ത് ആദ്യമെത്തിയ കാട്ടാനകളെ മാനന്തവാടി റേഞ്ച് ഓഫിസിൽനിന്ന് എത്തിയ വനം വകുപ്പ് ജീവനക്കാർ തുരത്താൻ ശ്രമിച്ചതോടെ ആനകൾ മേച്ചേരിയിൽ എത്തുകയായിരുന്നു. എല്ലാ വർഷവും ഈ ഭാഗത്തേക്ക് ആനകൾ എത്തുന്നതിനാൽ ഭീതിയിലാണ് തങ്ങളെന്നു പ്രദേശവാസികൾ പറയുന്നു.
പാതിരി സൗത്ത് സെക്ഷൻ വനമേഖലയിൽനിന്നാണ് രണ്ട് കൊമ്പന്മാർ പനമരം ചെറുപുഴ കടന്ന് മേച്ചേരി ഭാഗത്ത് എത്തിയത്. വനംവകുപ്പ് ജീവനക്കാരും ആർആർടി സംഘം ഉൾപ്പെടെയുള്ളവരും ചേർന്നാണ് ആനകളെ തുരത്തിയത്.
District News
തൃശൂർ: അതിരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം നിർത്തിയിട്ട കാർ തകർത്തു. വാച്ചുമരത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. അതിരപ്പിള്ളിയിൽ നിന്ന് മലക്കപ്പാറയ്ക്ക് പോകുകയായിരുന്ന അങ്കമാലി സ്വദേശികളുടെ വാഹനമാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ ആളപായമില്ല.
രാത്രിയിൽ വാഹനത്തിന്റെ എൻജിൻ തകരാറായതിനെ തുടർന്ന് യാത്രക്കാർ കുടുങ്ങുകയായിരുന്നു. സമീപത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് മനസിലാക്കിയ ഇവർ മറ്റൊരു വാഹനത്തിൽ അതിരപ്പള്ളിയിലേക്ക് തിരികെ പോയി. പിന്നീട് വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കുമായി വന്നപ്പോഴാണ് കാട്ടാനക്കൂട്ടം കാർ തകർത്ത നിലയിൽ കണ്ടത്.